Site icon Fourteen Kerala – 14 Kerala News

വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെയും പച്ചക്കറികളുടെയും വില കുതിച്ചുയരുന്നു. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവ് കാരണം 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് വർദ്ധിച്ചത്. ഇതിന് പുറമെ കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമായി.

ഇതോടെ കോഴിവളർത്തൽ കർഷകർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ വിലക്കയറ്റം വരാനിരിക്കുന്ന ഓണം സീസണിൽ കോഴിയിറച്ചി വില വൻതോതിൽ ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.അതേസമയം വിപണിയിൽ പച്ചക്കറിവിലയും സാധാരണക്കാരന് താങ്ങാനാവാത്ത വിധം ഉയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് പ്രധാനമായും വില കൂടിയത്. മഴ ശക്തമായതോടെ ഇഞ്ചി വിലയിലാണ് വൻ വർദ്ധനവുണ്ടായത്.

ഒരാഴ്ച മുൻപ് കിലോയ്ക്ക് 160 രൂപയായിരുന്ന ഇഞ്ചിക്ക് നിലവിൽ ചില്ലറവിൽപ്പന വിപണിയിൽ 260 രൂപയാണ് വില. മൊത്തവ്യാപാര വിപണിയിൽ ഇഞ്ചി വില കിലോയ്ക്ക് 230 മുതൽ 300 രൂപ വരെയായി തുടരുന്നു. രണ്ടാഴ്ച കൊണ്ടാണ് വിപണിയിൽ ഇത്രയും വലിയ വിലക്കയറ്റം ഉണ്ടായത്.

Exit mobile version