Site icon Fourteen Kerala – 14 Kerala News

ഭർത്താവിനെയോ മക്കളെയോ കാണാൻ പോലും ഉടമകൾ എത്തിയില്ല; അന്തിക്കാട് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തൃശൂർ: അന്തിക്കാട് മാനസിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി എന്ന പരാതിയിൽ അന്വേഷണം. കുടുംബത്തിൻ്റെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് നിർദേശം നൽകി.അന്തിക്കാട് സ്വദേശിനി സ്മിതയുടെ മരണം തൊഴിലിടത്തെ മാനസിക പീഡനം മൂലം ആണെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. പരാതി നൽകിയിട്ടും അന്തിക്കാട് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

മെയ് 15നാണ് വീടിനോട് ചേര്‍ന്ന ശുചിമുറിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ സ്മിതയെ കണ്ടെത്തിയത്. സ്മിതയ്ക്ക് തൊഴില്‍ സ്ഥാപനത്തില്‍ നേരിട്ട അവഗണനയും തൊഴില്‍ നിഷേധവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബന്ധുക്കള്‍ പരാതി നല്‍കിയത്. സ്ഥാപന ഉടമകള്‍ക്കും വ്യക്തിഹത്യ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതകള്‍ക്കും സുപ്പര്‍വൈസര്‍മാർക്കും എതിരെയുമാണ് പരാതി നല്‍കിയത്.

25 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്മിതയുടെ ഭര്‍ത്താവിനെയോ മക്കളെയോ സംഭവശേഷം ഉടമകള്‍ സന്ദര്‍ശിച്ചിരുന്നില്ല. ഇതിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version