Site icon Fourteen Kerala – 14 Kerala News

രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അവഗണനയാണ് പുഴുവരിക്കാന്‍ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. അതിന് പിന്നാലെയാണ് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് വീണ്ടും ഉന്നതതല സമിതിയെ നിയോഗിക്കും.
കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ആളുടെ കാലില്‍ പുഴുവരിച്ചത്. കഴിഞ്ഞ മാസം 28-നാണ് പാരിപ്പളളി സ്വദേശി രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്.

തുടര്‍ന്ന് കാലില്‍ കമ്പിയിട്ടു. അഞ്ച് ദിവസമായി ഐസിയുവിലായിരുന്ന രാജേന്ദ്ര പ്രസാദിനെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിക്കുന്നത് ബന്ധുക്കള്‍ കണ്ടത്.രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. കുടുംബം ബഹളം വെച്ചതോടെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാര്‍ഡിലെ ജീവനക്കാര്‍ കാര്യമാക്കിയില്ല എന്നും ആരോപണമുയര്‍ന്നു.

തുടര്‍ന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ വിഷയം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍, ഓര്‍ത്തോ, സര്‍ജിക്കല്‍ വിഭാഗം എച്ച്ഒഡിമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയോടാണ് വിഷയം അന്വേഷിച്ച് 48 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

Exit mobile version