Site icon Fourteen Kerala – 14 Kerala News

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട്: മരണം ആറായി, മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് തിരിച്ചു

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ മരണം ആറായി. അപകടവുമായി ബന്ധപ്പെട്ട് രക്ഷപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് വിവരം. ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ല.

മന്ത്രി വി എന്‍ വാസവനും കെ രാജനും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ വിധത്തിലുള്ള പ്രശ്‌നമാണ് എന്നാണ് മനസിലാക്കുന്നത് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂര്‍ മെഡിക്കല്‍ കോളജിലും തൊട്ടടുത്തുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.സ്‌ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ട്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരും ആംബുലന്‍സും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

13 പേരെ രക്ഷപ്പെടുത്തിയെന്ന വിവരവുമുണ്ട്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്‌ഫോടനം നടക്കുകയാണ്.
അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിര്‍മാണം നടന്നത്. അഞ്ചിടത്തും തീ പടര്‍ന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികള്‍ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായാണ് വിവരം.

Exit mobile version