Site icon Fourteen Kerala – 14 Kerala News

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; എട്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

തൃശൂര്‍: തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദ്ദേശം നല്‍കി. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ​ഗുരുതരമാണ് എന്നാണ് വിവരം. പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദം ഉണ്ട്.

മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശ്ശൂർ പൂരത്തിനുള്ള ഒരുക്കത്തിനിടെയാണ് ഇവിടെ അപകടം ഉണ്ടായത്. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
അപകടത്തില്‍ നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്.തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version