Site icon Fourteen Kerala – 14 Kerala News

പങ്കാളിയെ പങ്കുവെയ്ക്കൽ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പങ്കാളിയെ പങ്കുവെച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംസ്ഥാന വ്യാപകമായി കപ്പിൾസ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചങ്ങനാശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഇനിയും മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിൽ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത് പരാതിക്കാരിയുടെ ഭർത്താവ് ഉൾപ്പെടെ ആറുപേരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

നേരത്തെ ഭർത്താവിനെതിരെ പരാതി നൽകിയത് സഹികെട്ടെന്ന് യുവതി പറഞ്ഞിരുന്നു. രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേസമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടു. അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി. ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴുപേരാണ് ഇന്നലെ കറുകച്ചാല്‍ പൊലിസിന്റെ പിടിയിലായത്. മെസഞ്ചര്‍, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു.

Exit mobile version