Site icon Fourteen Kerala – 14 Kerala News

പാകിസ്താന് വേണ്ടി ചാരപ്പണി, പ്രതിരോധ വിവരങ്ങൾ കൈമാറി; അസമിൽ വ്യോമസേനാ സിവിൽ ഉദ്യോഗസ്ഥൻ പിടിയിൽ

ജയ്‌പൂർ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ. അസമിലെ ഇന്ത്യൻ എയർ ഫോഴ്‌സ് സ്റ്റേഷൻ ജീവനക്കാരനായ സുമിത് കുമാറിനെയാണ് ആണ് അറസ്റ്റിലായത്. രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയാണ് സുമിത് കുമാർ. ഈ വർഷം ആദ്യം ജയ്‌സാൽമർ സ്വദേശിയായ ജബാര റാം എന്നയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സുമിത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ദിബ്രുഗഢിലെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് മെമ്പറാണ് സുമിത് രാജ്. ഇയാൾക്ക് പാകിസ്താനി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധമുണ്ടായിരുന്നു. തന്റെ പദവി ദുരുപയോഗം ചെയ്ത് ഇയാൾ പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത് എന്നാണ് വിവരം.
കൂടുതൽ ചോദ്യം ചെയ്യലിനായി സുമിത് കുമാറിനെ ജയ്‌പ്പൂരിലെത്തിച്ചിട്ടുണ്ട്. 2023 മുതൽ ഇയാൾ പാകിസ്താനി ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, വിവരം കൈമാറുമ്പോൾ ഇയാൾക്ക് പണം ലഭിച്ചിരുന്നുവെന്നും ഇന്റലിജൻസ് കണ്ടെത്തി. അസമിലെയും ബിക്കാനീറിലെയും എയർ ഫോഴ്‌സ് ഇൻസ്റ്റലേഷനുകളിറക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇയാൾ കൈമാറിയത്.

യുദ്ധവിമാനങ്ങൾ, മിസൈൽ സിസ്റ്റങ്ങൾ ഉള്ള സ്ഥലങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവയടക്കം കൈമാറി. തന്റെ മൊബൈൽ നമ്പറിൽ പാകിസ്താനി ചാരന്മാർക്ക് സമൂഹമാധ്യമ അക്കൗണ്ടുകളും ഇയാൾ എടുത്തുനൽകി.

Exit mobile version