Site icon Fourteen Kerala – 14 Kerala News

അപ്പീൽ പ്രവാഹം; കേരള സ്കൂൾ കാലോത്സവം രണ്ട് ദിനം പിന്നിടുമ്പോൾ അപ്പീലുകൾ മുന്നൂറ് കടന്നു

തൃശൂർ: കേരള സ്‌കൂൾ കലോത്സവം രണ്ടുദിനം പിന്നിടുമ്പോൾ അപ്പീലുകൾ 300 കടന്നു. വ്യാഴം വൈകിട്ട് നാലുവരെ 333 അപ്പീലുകളാണ് ആകെ ലഭിച്ചത്. ഇതിൽ ഡിഡിഇ അനുവദിച്ച അപ്പീലുകളാണ് കൂടുതൽ, 277 എണ്ണം. കോടതിയിലൂടെ 45 അപ്പീലുകൾ ഇതുവരെ ലഭിച്ചു. മുപ്പത് എണ്ണം ഉയർന്ന ഗ്രേഡ് നേടിയതിനാൽ തുക തിരികെ കൊടുത്തു. ഒപ്പന, ദഫ്‌മുട്ട് എന്നിവയ്ക്കാണ് കൂടുതൽ അപ്പീലുകൾ. ലോകായുക്തയിലൂടെയും ബാലാവകാശ കമീഷനിലൂടെയും മൂന്ന് അപ്പീൽ ലഭിച്ചിട്ടുണ്ട്.

അപ്പീലുകൾ മൂലമുള്ള കാലതാമസം മത്സരങ്ങൾ വൈകുന്നതിനും കാരണമാകുന്നു. മത്സരങ്ങൾ സമയബന്ധിതമാക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാജനും ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
അതേസമയം ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ കിരീടപ്പോരാട്ടത്തിൽ കോഴിക്കോടും കണ്ണൂരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂരും കരുത്ത് കാട്ടുന്നുണ്ട്.

ഹൈസ്‌കൂൾ വിഭാഗം നാടകം ഉൾപ്പെടെയുള്ള മത്സരങ്ങൾ വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിച്ചത്.

Exit mobile version