Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി പെൻഷൻകാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു; ആവശ്യം പരി​ഗണിക്കാതെ സർക്കാർ

തിരുവനന്തപുരം: കെ എസ് ആർ ടി സി യിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം.
പെന്‍ഷന്‍ പരിഷ്കരിക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കി.അതേസമയം ശമ്പളപരിഷ്കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകത ട്രേഡ് യൂണിയനുകളും ഏകദേശ ധാരണയിലെത്തി.

41000ത്തോളം പെന്‍ഷന്‍കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്.കഴിഞ്ഞ 11 വര്‍ഷമായി പെന്‍ഷന്‍ പരിഷ്കരിച്ചിട്ടില്ല.ഉത്സവബത്ത മുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു.1600 രൂപ മാത്രം പെന്‍ഷന്‍ വാങ്ങുന്ന എക്സ് ഗ്രേഷ്യ പെന്‍ഷന്‍കാരും ഇക്കൂട്ടത്തിലുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള ചര്‍ച്ചകളില്‍ നിന്നും പെന്‍ഷന്‍ പരിഷ്കരണം ഒഴിവാക്കിയിരിക്കയാണ്.

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക വൈകുമ്പോള്‍ പെന്‍ഷനും വൈകും. സെക്രട്ടേറിയേറ്റ് നടയില്‍ കഴിഞ്ഞ ഡിസംബര്‍ 20നാരംഭിച്ച പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും , ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പെന്‍ഷന്‍ പരിഷ്കരണം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്

ശമ്പള പരിഷ്കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകൃത ട്രേഡ് യൂണിയനുകളും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മാസ്റ്റര്‍ സ്കെയില്‍ സംബന്ധിച്ച ആശയക്കുഴപ്പം കൂടി പരിഹരിച്ചാല്‍ ശമ്പള പരിഷ്കരണ കരാര്‍ ഈയാഴ്ച തന്നെ ഒപ്പുവച്ചേക്കും.

Exit mobile version