Site icon Fourteen Kerala – 14 Kerala News

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെന്ന് ആരോപണം

തിരുവനന്തപുരം : വലിയേലയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു. സിപിഎം വലിയേല ബ്രാഞ്ച് സെക്രട്ടറി ഇരട്ടക്കലുങ്ക് എംഎസ് ഭവനില്‍ സുധീഷിനും (32) സുഹൃത്തും സിപിഎം പ്രവര്‍ത്തകനുമായ റിയാസിനും (28) നേരെയാണ് അക്രമണമുണ്ടായത്.
മുതുകിനു കുത്തേറ്റ റിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ കഴുത്തില്‍ കത്തികൊണ്ടു മുറിവേറ്റ നിലയിലാണ്.

പരുക്കു ഗുരുതരമല്ല. സുധീഷ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി 9.30 ഓടെയാണു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് പരുക്കേറ്റവർ ആരോപിച്ചു.സുധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയേല സ്വദേശി ശരത്തിനെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരുന്നു. മൂന്നംഗ സംഘം നേരത്തെ സുധീഷിന്റെ വീടിന്റെ ജനല്‍ അടിച്ചുതകര്‍ത്തിരുന്നു.ഈ സമയം സുധീഷിന്റെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വിവരം അറിഞ്ഞെത്തിയ സുധീഷും അയല്‍വാസിയായ റിയാസും അക്രമികളാരെന്ന് അന്വേഷിക്കുന്നതിനിടെ ആശ്രയ വൃദ്ധസദനത്തിനു സമീപം സംഘത്തെ കണ്ടെത്തുകയായിരുന്നു.തുടർന്ന് ഇരു വിഭാഗവും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുധീഷിനും റിയാസിനും പരുക്കേറ്റത്. സുധീഷിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് റിയാസിനു കുത്തേറ്റത്.

Exit mobile version