Site icon Fourteen Kerala – 14 Kerala News

പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ; ‘മൂന്നു തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്.

പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. തെളിവുകൾ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സർട്ടിഫിക്കറ്റ്. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസമാണ് യുവതി രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്ന് പൊലീസ് കണ്ടെത്തി. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സിസിടിവി ഇല്ലാത്ത റോഡുകൾ ഒഴിവാക്കിയായിരുന്നു യാത്ര. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രമായി പല വഴിയ്ക്ക് സഞ്ചരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്‍റെ റൂട്ട് അവ്യക്തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.അതേസമയം, രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്‍റെ ഊര്‍ജ്ജിത നീക്കം. കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കീഴിൽ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്.

Exit mobile version