Site icon Fourteen Kerala – 14 Kerala News

തല്‍ക്കാലം നീട്ടില്ല; രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ തുടരില്ല. പുതുവത്സരാഘോഷ വേളയില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടേണ്ടതില്ലെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. നിയന്ത്രണങ്ങളുടെ തുടര്‍ നടപടികള്‍ അടുത്ത കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും. ഈ ആഴ്ച കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്.

ഡിസംബര്‍ 30 വ്യാഴാഴ്ച മുതലായിരുന്നു സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം. ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും ഈ സമയത്ത് അനുവദിച്ചിരുന്നില്ല. ഈ നിയന്ത്രണങ്ങളാണ് ഇന്ന് അവസാനിക്കുന്നത്. നിയന്ത്രണങ്ങളില്‍നിന്ന് ശബരിമല, ശിവഗിരി തീര്‍ഥാടനങ്ങളെയും തീര്‍ഥാടകരെയും ഒഴിവാക്കി.

അതിനിടെ, സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. കേന്ദ്രങ്ങള്‍ മാറിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്ബ് അറിയിക്കണം. ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും ആഗോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

Exit mobile version