Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കലുൾപ്പെടെ നടക്കുന്നതിനാലാണ്, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുതിർന്ന നേതാവായ ശക്തനെ കെപിസിസി ചുമതല ഏൽപ്പിച്ചത്.വൈകാതെ പുതിയ അധ്യക്ഷനെ നിശ്ചയിക്കും. രാജിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മൗനത്തിലാണ് പാലോട് രവി. ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

എൽഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോൺഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചത്. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകൾക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് രവി ഒഴിഞ്ഞത്.3 മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീൽ ഒരു പരിപാടിക്കായി വിളിച്ചപ്പോൾ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പു രൂപേണയാണു പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമർശങ്ങൾ കടുത്തതാണെന്നു പാർട്ടി വിലയിരുത്തി. സംഭാഷണം പുറത്തുവിട്ട കുറ്റംചുമത്തി എ.ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു കെപിസിസി പുറത്താക്കി.

Exit mobile version