Site icon Fourteen Kerala – 14 Kerala News

സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തിരക്കേറിയ വഴിയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട എം.വി. സഹദേവന്റെ ഏകചിന്ത വാഹനത്തിലുള്ള കുരുന്നുകളായിരുന്നു. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കല്‍ കരിപാത്ര സഹദേവ(64)ന് അസ്വസ്ഥതയുണ്ടായത്. മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ കുഴഞ്ഞ സഹദേവന്‍ വാഹനം മേലഡൂരിലെ പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തി.
വാഹനത്തില്‍ അപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരുമെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുവര്‍ഷമായി സഹദേവന്‍ ഈ സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നു. ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്. മരുമകന്‍: കൃഷ്ണകുമാര്‍.

Exit mobile version