Site icon Fourteen Kerala – 14 Kerala News

രക്ഷിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധയ്‌ക്ക്! ഇനി മുതൽ സ്കൂളുകളിൽ അരമണിക്കൂർ അധിക പഠനം, സമയമാറ്റം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്.

രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവർത്തിസമയം. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്. സ്കൂൾ സമയം കൂട്ടിയതിൽ പുനരാലോചന വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു.തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളിൽ അര മണിക്കൂർ അധിക സമയം നിർദേശിച്ചത്.സമയം പുനക്രമീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടു. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്.

പുതിയ സമയക്രമം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ചൂണ്ടിക്കാണിക്കുന്നത്. 12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. സ്കൂൾ സമയ മാറ്റം പിൻവലിക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയും ആവശ്യപ്പെട്ടിരുന്നു.

Exit mobile version