Site icon Fourteen Kerala – 14 Kerala News

കാക്കനാട്ടെ കൂട്ട ആത്മഹത്യ; തീരുമാനത്തിലേക്ക് വഴിവെച്ചത് സി.ബി.ഐ.യുടെ സമന്‍സെന്ന് പോലീസ്

കൊച്ചി: ഝാര്‍ഖണ്ഡ് സ്വദേശിയായ സെന്‍ട്രല്‍ ജി.എസ്.ടി. അഡീ. കമ്മിഷണര്‍ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (50), മാതാവ് ശകുന്തള അഗര്‍വാള്‍ (77) എന്നിവരുടെ മരണത്തിന് കാരണമായത് സി.ബി.ഐ.യുടെ ചോദ്യംചെയ്യല്‍ നോട്ടീസെന്ന് അന്വേഷണ സംഘം.
ഝാര്‍ഖണ്ഡില്‍ സ്‌കൂള്‍ അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ. കേസില്‍ ശാലിനിയും പ്രതിയായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ ക്രമവിരുദ്ധമായി പുതിയ സ്‌കൂളിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ. കേസെടുത്തത്.

ഇതിനുപിന്നാലെ ശാലിനി ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് പോന്നു. ഇവരോട് ഫെബ്രുവരി 15-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡിലെ സി.ബി.ഐ. കോടതി നല്‍കിയ സമന്‍സും പോലീസ് കണ്ടെടുത്തു. തൃക്കാക്കര പോലീസ് കാക്കനാട്ടെ ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് ഈ നോട്ടീസ് കിട്ടിയത്.കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15-ന് നേരിട്ട് ഹാജരാവാന്‍ സി.ബി.ഐ. ആവശ്യപ്പെട്ട ദിവസമാണ് ശാലിനിയും അമ്മയും സഹോദരനും കാക്കനാട്ടെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയതെന്നും പോലീസ് കരുതുന്നു.മക്കളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അധ്യാപിക കൂടിയായ അമ്മ ശകുന്തള അഗര്‍വാള്‍ മകളുടെ കേസില്‍ മനംനൊന്ത് തൂങ്ങി മരിക്കുകയായിരുന്നു. അമ്മ മരിച്ചതിനുപിന്നാലെ മക്കളും തൂങ്ങിമരിച്ചതായിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. വിദേശത്തുനിന്നെത്തിയ സഹോദരി പ്രിയയും ഇവരുടെ മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസിന് മൊഴി നല്‍കിയിട്ടില്ല.

Exit mobile version