Site icon Fourteen Kerala – 14 Kerala News

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സി.പി.എം ബ്രാഞ്ച് അംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ നിയമപ്രകാരം സി.പി.എം ബ്രാഞ്ച് അംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.അമ്പലത്തറ അട്ടക്കണ്ടത്തെ എം.വി. തമ്പാൻ (62), വ്യാപാരിയായ അട്ടക്കണ്ടത്തെ തുണ്ടുപറമ്പിൽ സജി (51) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സി.പി.എം അട്ടക്കണ്ടം ബ്രാഞ്ച് അംഗമാണ് തമ്പാൻ.വയറുവേദനയെ തുടർന്ന് കഴിഞ്ഞദിവസം പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാ​​ണെന്ന് വ്യക്തമായത്.

വിവരം ഹോസ്ദുർഗ് പൊലീസിനെ ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയെടുത്ത് തമ്പാനെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസ് അമ്പലത്തറ പൊലീസിന് കൈമാറി.കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരാൾകൂടി പീഡിപ്പിച്ചതായി പറഞ്ഞത്. മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്ത് രണ്ടാമത്തെ പ്രതിയെയും അറസ്റ്റു ചെയ്യുകയായിരുന്നു.ഡോക്ടർ വിവരം പറഞ്ഞതോടെ ആശുപത്രി പരിസരത്തുനിന്ന് പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തിപരത്തിയിരുന്നു. പിറ്റേദിവസമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയിൽനിന്ന് മജിസ്ട്രേറ്റ് രഹസ്യ മൊഴിയെടുക്കും. അതിനിടെ തമ്പാനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സി.പി.എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞ ഉടൻ ഏരിയ സെക്രട്ടറി നൽകിയ നിർദേശപ്രകാരം രാത്രിയിൽതന്നെ അട്ടക്കണ്ടത്ത് അടിയന്തര ബ്രാഞ്ച് കമ്മിറ്റി വിളിച്ചു ചേർത്താണ് തമ്പാനെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.

Exit mobile version