Site icon Fourteen Kerala – 14 Kerala News

കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം; മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം

തൃശ്ശൂർ: തൃശ്ശൂരിൽ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ.ഡിവൈഎഫ്ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുൽ ഹമീദിന്റെ വാഹനമാണ് പ്രതികൾ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.

ഷാഹുൽ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ഷാഹുൽഹമീദിന്റെ തിരുവല്ലയിലെ വീട്ടിൽ തിരച്ചിൽ നടത്തി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ മുഖ്യപ്രതി തിരുവല്ലാ സ്വദേശി റോഷൻ ഉൾപ്പെടെ അഞ്ചു പേരെ തൃശൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.ദേശീയ പാതയിൽ കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.പത്തനംതിട്ട സ്വദേശികളായ റോഷന്‍ വര്‍ഗീസ് (29), ഷിജോ വര്‍ഗീസ് (23), തൃശൂര്‍ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ ഈ മാസം 25 നാണ് സംഭവം നടന്നത്. കോയമ്പത്തൂരില്‍ പണി കഴിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ തൃശൂരിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു ആക്രമണം.പട്ടാപ്പകല്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് ഏകദേശം രണ്ടു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ തട്ടിയെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version